താളുകള്‍

Saturday 16 July 2011

പ്രണാമം !!!






*~*~*വന്ദേ ഭാരത മാതരം *~*~*

അഖിലാണ്ഡ ബ്രഹ്മാണ്ഡ നക്ഷത്രരാജിയില്‍
ആഗോള ഭൂലോക കൂട്ടത്തിനുള്ളിലെ
വിശ്വമഹാത്ഭുതമായൊരീ ഭൂമിതന്‍
ഉത്തരപൂര്‍വ്വാര്‍ദ്ധ സ്ഥാനത്തിനര്‍ഹനാം
കേമനാം വന്‍കര എഷ്യതന്‍ ദക്ഷിണ
ഭാഗേ വിളങ്ങുന്ന - ഭാരതം എന്‍ രാജ്യം .

വിന്ധ്യഹിമാചല മകുടമണിഞ്ഞു കൊണ്ടാ-
പൂര്‍വ്വ-പശ്ചിമ-ദക്ഷിണ ജലധിതന്‍
വീര വിരാജിത രാജകുമാരിയായ് 
ഭാരതീ ദേവിതന്‍ ആത്മാംശശക്തിയാല്‍
യുഗയുഗാന്തങ്ങളായ് താഴാത്ത ശിരസ്സുമായ്‌ 
വീറോടെ വാഴുന്ന നാടെന്റെ ഭാരതം . 

സിന്ധൂനദീതട സംസ്കാര ശേഷിപ്പിന്‍
ആയിരമായിരം ആത്മാര്‍പ്പണങ്ങളെ 
പിന്തുടര്‍ന്നെത്തിയ പൂര്‍വിക വീരര്‍ തന്‍-
പ്രൌഡിയില്‍ തലമുറ സാഗരം തീര്‍ക്കുന്ന
 എവിടെയും തോല്‍ക്കാത്ത തലകുനിച്ചീടാത്ത
യുവരക്തമൊഴുകുന്ന സിരകള്തന്‍ ഭാരതം .

വേദങ്ങള്‍ ഉപനിഷത്തുക്കളും ഇതിഹാസ -
പുണ്യപുരാതന പൈതൃകസൃഷ്ട്ടികള്‍  
നിരവധി അനവധി ജന്മമെടുത്തൊരീ 
സംസ്ക്കാര സാമ്രാജ്യ സായൂജ്യ ഭാരതം .

പത്തു തലയുള്ള രാവണനെ പണ്ട്
സാഗര മദ്ധ്യേയൊരു പാതയൊരുക്കീട്ടു
വാനരന്മാരുമായ് ചെന്നങ്ങു ലങ്കയില്‍  
വച്ചങ്ങു കൊന്നോരാ രാമന്റെ ഭാരതം .
  
സംഘബലം കൊണ്ട് ഹുങ്കു വളര്‍ന്നപ്പോള്‍ 
അധികാരദുര്‍വിനിയോഗത്താല്‍ ക്രൂരമായ്‌ 
സ്വന്തം ജനങ്ങള്‍ക്ക്‌ നാശം വരുത്തിയ 
കൌരവ വീരരെ വേരോടഴിക്കുവാന്‍   
പാണ്ഡവര്‍ അഞ്ചിനേം കൂട്ട് പിടിച്ചിട്ടു 
കൊന്നങ്ങു തള്ളിയ കൃഷ്ണന്റെ ഭാരതം .
  
ശാക്യവംശത്തിന്റെ വേരിന്റെ അഗ്രത്തില്‍  
മഗധയുടെ നെറുകയില്‍ തിലകക്കുറിയുമായ് 
സ്വര്‍ണ്ണ സിംഹാസനം വേണ്ടെന്നു വച്ചൊരു 
ബോധിവൃക്ഷത്തിന്റെ കീഴിലിരുന്നുകൊണ്ടാ-
ബാലവൃദ്ധരെ ഉത്ബോധനം ചെയ്ത 
ഗൌതമബുദ്ധന്റെ നാടാണ് ഭാരതം .
  
യുവ ജനങ്ങള്‍ക്കെന്നും ഉള്‍ക്കരുത്തേകിടും
 ആശയ സമ്പുഷ്ട്ടമായ തന്‍ ഭാഷയാല്‍ 
നാടിന്‍ യശസ്സെട്ടുദിക്കിലും എത്തിച്ച്
ലോകം വിറപ്പിച്ച വിവേകാനന്ദന്റെ ഭാരതം.
  
അധിനിവേശങ്ങള്‍ തന്‍ സംഭ്രമമായയില്‍ 
തെല്ലുനേരം നാം മയങ്ങിയ നേരത്ത് 
കണ്‍കണ്ടവ ഒക്കെയും കട്ട് കയ്യേറിയീ-
നാടിന്റെ സമ്പത്ത് കൊള്ളചെയ്തെങ്കിലും
ആര്‍ക്കും തരിമ്പും തകര്‍ക്കുവാനാവാത്ത 
നാടിന്റെ പൈതൃകം പിന്നെയും ബാക്കിയായ് 

പിന്നങ്ങ് വന്നിങ്ങു വെള്ളപ്പറങ്കികള്‍
ചതുരംഗക്കളിയിലെ വെള്ളക്കരുക്കള്‍ പോല്‍
ചതിയുടെ കുടിലമാം ബുദ്ധിയുമായവര്‍
നാടിന്റെ നെറുകയില്‍ ആണിയടിച്ചിട്ടു
കയറു വരിഞ്ഞൊരു കൂടാരം കെട്ടിപോല്‍
  
ഒരു നവ തേജസ്സിന്‍ അഗ്നികണങ്ങളായ്
ചോരയില്‍ എഴുതിയ സമരചരിത്രങ്ങള്‍-  
പിന്നായിരമായിരം രക്തസാക്ഷിത്വവും-
കണ്ടങ്ങ്‌ തലമുറ ശക്തിയാര്‍ജ്ജിച്ചതും
ഒടുവിലൊരു ഇന്ത്യനാം വൃദ്ധനാം ഗാന്ധിജി 
ക്ഷമയെന്ന വടികൊണ്ട് കോട്ട തകര്‍ത്തിട്ട് 
ബ്രിട്ടനെ ഞെട്ടിച്ച നാടാണ് ഭാരതം .
  
ഭാഷകള്‍ വേഷങ്ങള്‍ അനവധി എങ്കിലും  
നാനാ മതങ്ങള്‍ക്ക് കീഴിലാണെങ്കിലും 
കൊടിയുടെ നിറമിന്നു വേറെയാണെങ്കിലും 
സ്നേഹത്താല്‍ വിശ്ശ്വാസം കോട്ടം വരുത്താത്ത 
നാമെല്ലാം ഒന്നെന്ന സത്യമറിയുന്ന 
ഹൃദയങ്ങള്‍ ഒരുമിച്ചു വാഴുന്ന ഭാരതം .
  
കാലാന്തര്‍ഗമനത്തില്‍ മുറതെറ്റാതെത്തുമീ 
അനിവാര്യ വിധികളാം കഠിന പരീക്ഷകള്‍ 
നാടിന്റെ ശത്രുകള്‍ മുതലെടുത്തീടുമ്പോള്‍ 
ഇവിടെ ഉറങ്ങുന്ന പൈതൃകം കാക്കുവാന്‍ 
ഇനി നമ്മള്‍ ഒന്നായി വന്മതില്‍ തീര്‍ത്തിടും  

പെറ്റമ്മയെക്കാള്‍ നമുക്കേറ്റം പ്രിയമാകും
പെറ്റുവീണപ്പോളായ് താങ്ങിയ മണ്ണിനെ  
പ്രാണന്‍ കൊടുത്തുമിനി കാത്തുസൂക്ഷിക്കുവാന്‍ 
ഇവിടെ കിളിര്തൊരു പുല്‍ക്കൊടി പോലുമേ -
തോളോട്തോള്‍ ചേര്‍ന്ന് കവചമായ് മാറിടും .
 ~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~
ഓരോ ഭാരതീയനും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ മുന്‍കൂറായി നേരുന്നു 
~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~


~~~~~~~~~~~~~~~~~~